മാനനഷ്ടക്കേസ്: രാഹുലിന്റെ അപ്പീലില്‍ ഉത്തരവ് ഈ മാസം 20ന്

Rahul

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നത് സൂറത്ത് കോടതി മാറ്റി. ഏപ്രില്‍ 20ന് കോടതി വിധി പറയും. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് തീരുമാനം. തനിക്കെതിരായ ശിക്ഷാ വിധി തെറ്റാണെന്നായിരുന്നു രാഹുലിന്റെ വാദം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേരയുടെ മുമ്പാകെയാണ് ഇരുവിഭാഗത്തിന്റെയും വാദം നടന്നത്.

'മോദി കുടുംബപ്പേര്' പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ഐപിസി സെക്ഷന്‍ 500 പ്രകാരമാണ് ശിക്ഷ. ഈ വകുപ്പ് പ്രകാരം സാധ്യമായ പരമാവധി ശിക്ഷ രണ്ട് വര്‍ഷമാണ്. ഇതിന് പിന്നാലെയാണ് വയനാട് എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടത്. 

രാഹുല്‍ ശിക്ഷാവിധിയെ ചോദ്യം ചെയ്തതിന് കാരണം?

തുടക്കം മുതല്‍ തന്നെ ന്യായമായ വിചാരണയുണ്ടായില്ലെന്ന് വിശ്വസിക്കാന്‍ തനിക്ക് ശക്തമായ കാരണങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ അന്യായമായ ഒരു വിചാരണയ്ക്കാണ് വിധേയനായത്. പ്രോസിക്യൂഷന്റെ ദുരുദ്ദേശ്യമായിരുന്നു ഇതിന്റെ കാരണം. അതിനാല്‍ ഈ വിധി അനീതിയാണ്. വിധിയും ശിക്ഷാവിധി പാസാക്കിയതും നിയമപരമായി തെറ്റാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. വിചാരണ കോടതി അത് കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാക്ഷിയുടെ തെളിവുകള്‍ വിശ്വസനീയമല്ല

തനിക്കെതിരായ രേഖകള്‍ ശരിയായി തെളിയിക്കപ്പെട്ടിട്ടില്ല. അവ സ്വീകാര്യവുമല്ല. പരാതിക്കാരന് പരാതി നല്‍കാന്‍ അവകാശമില്ല. പരാതിക്കാരന്റെ പേരില്‍ മോദി എന്നുള്ളതിനാല്‍ പരാതി നല്‍കാനുള്ള അവകാശം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മോദി കൃത്യമായി നിര്‍വചിക്കപ്പെട്ട, തിരിച്ചറിയാന്‍ കഴിയുന്ന, നിശ്ചിതമായ, വ്യക്തികളുടെ കൂട്ടമല്ല. എല്ലാ സമുദായത്തിലും മോദിമാരുണ്ട്. മോദി എന്ന കുടുംബപ്പേര് ഉള്ള വ്യക്തികളുടെ ഒരു സംഘടനയും ഇല്ല'' ഹര്‍ജിയില്‍ വാദിച്ചു.

ഒരേ കുറ്റത്തിന് പല തവണ ശിക്ഷ! രാഹുലിന് മുന്നിൽ വഴികള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മറ്റൊരു മാനനഷ്ടക്കേസ് ഇന്ന് പട്നയിലെ എംപി- എംഎല്‍എ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ കേസിലെ വാദം ഏപ്രില്‍ 25ലേക്ക് മാറ്റി. സമാന അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി കഴിഞ്ഞ മാസം രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. ഇക്കാരണത്താല്‍, അദ്ദേഹത്തിന്റെ എംപി സ്ഥാനവും നഷ്ടമായി. രാഹുല്‍ ഇപ്പോഴും ജാമ്യത്തിലാണ്. ബിഹാറില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ ഘട്ടത്തില്‍ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഒരേ കുറ്റത്തിന് പ്രതിക്ക് ഒന്നിലധികം തവണ ശിക്ഷ ലഭിക്കുമോ എന്നതാണ്. നിയമം എന്താണ് പറയുന്നതെന്ന് നോക്കാം...

ചോദ്യം: രാഹുല്‍ ഗാന്ധിയെ വീണ്ടും ശിക്ഷിക്കാന്‍ കഴിയുമോ?

സുപ്രീം കോടതിയിലെ അഭിഭാഷകനായ ഫുസൈല്‍ ഖാന്‍ പറയുന്നതനുസരിച്ച്, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും ഭരണഘടനയുടെ 13-ാം അനുച്ഛേദവും അനുസരിച്ച്, ഒരു കുറ്റത്തിനോ കുറ്റകൃത്യത്തിനോ ഒരു വ്യക്തിയെ ഒരു തവണ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ, എന്നാല്‍ ക്രിമിനല്‍ വിഷയങ്ങളില്‍ വിദഗ്ധനായ സുശീല്‍ തെക്രിവാളിന്റേത് വിഭിന്ന അഭിപ്രായമാണ്. സൂറത്ത് കോടതിയുടെ വിധിയുണ്ടെങ്കിലും പട്ന കോടതിക്ക് ഇക്കാര്യത്തില്‍ വിചാരണയ്ക്ക് ഉത്തരവിടാമെന്നാണ് അദ്ദേഹം പറയുന്നത്.

ചോദ്യം: എങ്ങനെ രാഹുല്‍ ഗാന്ധിക്ക് പട്ന കോടതിയില്‍ നിന്ന് ആശ്വാസം ലഭിക്കും?

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതിയില്‍ പരിഗണിച്ചതിനാല്‍ ഇനി പട്ന കോടതിയില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധിയും സെഷന്‍സ് കോടതിയുടെ ജാമ്യാപേക്ഷയും രാഹുലിന് ഹാജരാക്കേണ്ടിവരുമെന്ന് അഭിഭാഷകന്‍ ഫുസൈല്‍ ഖാന്‍ പറഞ്ഞു. ഇതുകൂടാതെ പട്ന കോടതിയിലും ജാമ്യാപേക്ഷ നല്‍കേണ്ടിവരും. കീഴ്ക്കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് അയച്ച സമന്‍സ് റദ്ദാക്കാന്‍ പട്ന ഹൈക്കോടതിയിലും അപേക്ഷ നല്‍കേണ്ടിവരും.

ചോദ്യം: രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായില്ലെങ്കില്‍?

പട്നയില്‍ ആരംഭിച്ച ഹിയറിംഗില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അദ്ദേഹം തന്നെ ഹാജരാകണമെന്നും അഭിഭാഷകന്‍ ഫുസൈല്‍ ഖാന്‍ പറഞ്ഞു. വാസ്തവത്തില്‍, ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി പ്രതിയുടെ പൂര്‍ണ്ണമായ പരിശോധന നടത്തു. അതായത്, വ്യക്തിഗത ഐഡന്റിറ്റിയുടെ മുഴുവന്‍ വിശദാംശങ്ങളും രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ജാമ്യം അനുവദിക്കൂ.

അതേസമയം, വാദം കേള്‍ക്കലിന്റെ പ്രാരംഭ ഘട്ടത്തില്‍ രാഹുല്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട ആവശ്യമില്ലെന്ന് സുശീല്‍ തെക്രിവാളും സമ്മതിച്ചു.ഹിയറിങ് സമയത്ത് ഹാജരാകുന്നതില്‍ നിന്ന് അദ്ദേഹത്തിന് വ്യക്തിപരമായി ഇളവ് അഭ്യര്‍ത്ഥിക്കാം. അതേസമയം, സിആര്‍പിസി സെക്ഷന്‍ 482, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20(2) എന്നിവ പ്രകാരം രാഹുലിന് പട്ന ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാമെന്ന് ടെക്രിവാള്‍ പറഞ്ഞു. സമന്‍സ് റദ്ദാക്കണമെന്നും ഒരേ കുറ്റത്തിന് രണ്ടുതവണ ശിക്ഷിക്കരുതെന്നും അപ്പീലില്‍ ആവശ്യപ്പെടാം.കോടതിയില്‍ നിന്ന് ഇളവ് ലഭിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്.

ചോദ്യം: എല്ലാ പരാതികളും രാഹുലിന് ഒന്നിപ്പിക്കാന്‍ കഴിയില്ലേ?

സുപ്രീം കോടതിയില്‍ പോയി ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ എഫ്ഐആറുകളോ പരാതികളോ കേസുകളോ കൂട്ടിച്ചേര്‍ക്കാനുള്ള ഓപ്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്ന് അഭിഭാഷകന്‍ സുശീല്‍ തെക്രിവാള്‍ പറയുന്നു.

എന്താണ് കേസ്

2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, 'എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്? എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 

എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണുളളതെന്ന് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ പറഞ്ഞിരുന്നു. കേസിൽ രാഹുലിനെ  സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷ വിധിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു.

Share this story