ഡൽഹി മദ്യനയ അഴിമതി കേസ്; കേജ്‌രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു. അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയെയും കെജ്‌രിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ ചോദ്യം ചെയ്യലിനോട് കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കെജ്‌രിവാളിനെതിരേയുള്ള മൊഴികൾ നിരത്തിയാണ് ചോദ്യം ചെയ്യൽ.

അതേസമയം, അടിയന്തര സിറ്റിങ് നടത്തി ജയിൽ വിമോചിതനാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കെജ്‌രിവാളിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കെജ്‌രിവാളിന്‍റെ ഹർജി ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ തന്‍റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് അടിയന്തര സിറ്റിങ് ആവശ്യപ്പെട്ടിരുന്നത്. വിഷയം ആക്റ്റിങ് ചീഫ് ജസ്റ്റിസിനെ അറിയിച്ചെങ്കിലും അദ്ദേഹം ആവശ്യം തള്ളുകയായിരുന്നു.

ഈ മാസം 28 വരെയാണ് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി കെജ്‌രിവാളിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന വാദത്തിനൊടുവിലായിരുന്നു കോടതി ഉത്തരവ്.

Share this story