ജന്തർ മന്ദറിലെ പ്രതിഷേധത്തിൽ കൊലപാതക-പീഡന കേസ് പ്രതികളെ 'പിടികൂടി' ഡൽഹി പോലീസിന്റെ ക്യാമറ; സംഭവം നടക്കുമ്പോൾ 25 പേരും ജയിലിൽ
ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേരെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) ക്യാമറകൾ വഴി കണ്ടെത്തിയെന്ന ഡൽഹി പോലീസിന്റെ വാദം വിവാദത്തിൽ. ക്യാമറ വഴി പോലീസിന്റെ പട്ടികയിൽ പെട്ട ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ കുറഞ്ഞത് 25 പേരെങ്കിലും ആ സമയത്ത് വിവിധ ജയിലുകളിൽ തടവിലായിരുന്നു എന്ന് പോലീസ്, ജയിൽ, കോടതി രേഖകൾ വ്യക്തമാക്കുന്നു.
കൊലപാതകം, ബലാത്സംഗം, പോക്സോ (POCSO) തുടങ്ങിയ കേസുകളിൽ പെട്ട് തിഹാർ, മാൻഡോളി, രോഹിണി ജയിലുകളിൽ കഴിഞ്ഞിരുന്നവരാണ് പ്രതിഷേധ സ്ഥലത്ത് ഉണ്ടെന്ന രീതിയിൽ എഫ്.ആർ.എസ്. സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയത്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയിലെ അപാകതകളും പോലീസിന്റെ കൃത്യതയില്ലാത്ത വിവര ശേഖരണവുമാണ് ഈ ഗുരുതര പിഴവിന് കാരണമെന്ന വിമർശനം ശക്തമായിട്ടുണ്ട്. സംഭവത്തിൽ തുടർ പരിശോധനകൾ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
