ധർമസ്ഥലയിലെ കൂട്ടക്കൊലപാതകം: പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും സൗമ്യലത ഐപിഎസ് പിൻമാറി
Jul 24, 2025, 11:41 IST
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ഡിസിപി സൗമ്യലത ഐപിഎസ് പിൻമാറി. ആഭ്യന്തര മന്ത്രി ജി പരമേശ്വര ഇക്കാര്യം സ്ഥിരീകരിച്ചു. അന്വേഷണ സംഘത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥയായിരുന്നു സൗമ്യലത അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ എത്രയും വേഗം ഉൾപ്പെടുത്തുമെന്ന് ജി പരമേശ്വര അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. 20 അംഗ സംഘത്തെയാണ് കേസ് അന്വേഷിക്കാൻ നിയമിച്ചിരുന്നത്. നാല് ടീമുകളായി അന്വേഷണം തുടരാനിരിക്കെയാണ് സൗമ്യലതയുടെ പിൻമാറ്റം ഐജി എംഎൻ അനുചേത്, എസ് പി ജിതേന്ദ്ര കുമാർ ദായം എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ധർമസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങളെ കുറിച്ചും നിഗൂഢതകളെ കുറിച്ചും വെളിപ്പെടുത്തലുകളും പരാതികളും ഉയരുന്നതിനിടെയാണ് കർണാടക സർക്കാർ അന്വേഷണം എസ്‌ഐടിക്ക് കൈമാറിയത്.
