ഏകാധിപത്യം അനുവദിക്കില്ല: ലോക്‌സഭയിൽ പോസ്റ്ററുകളുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം
പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ച 92 എംപിമാരെ സസ്‌പെൻഡ് ചെയ്ത സാഹചര്യത്തിലും മറ്റുള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധം തുടരുകയാണ്. സസ്‌പെൻഷനിലായ എംപിമാരാകട്ടെ പാർലമെന്റിന് പുറത്തും പ്രതിഷേധിക്കുകയാണ്
പോസ്റ്ററുകളുമേന്തിയാണ് ലോക്‌സഭിയൽ എംപിമാർ പ്രതിഷേധിക്കുന്നത്. ഏകാധിപത്യം അനുവദിക്കില്ലെന്നും സഭയിൽ മറുപടി പറയാൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭാ നടപടികളോട് സഹകരിക്കണമെന്ന സ്പീക്കറുടെ ആവശ്യം പ്രതിപക്ഷം തള്ളി. ഇതേ തുടർന്ന് ലോക്‌സഭ 12 മണി വരെ നിർത്തിവെച്ചു. പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത നടപടി ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിവസം എന്നാണ് ആം ആദ്മി പാർട്ടി പ്രതികരിച്ചത്.