വിജയ്ക്കെതിരേ ഡിഎംകെയും എഡിഎംകെയും ഒരുമിക്കുന്നു; തിരക്കിട്ട് ചർച്ചകൾ
ചെന്നൈ: വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴയം അധികാരത്തിലേറുന്നതിനു തടയുന്നതിനായി ഡിഎംകെയും എഡിഎംകെയും ഒന്നിച്ചു നിൽക്കാൻ നീക്കം. ഏറെ കാലമായി ശത്രുക്കളായി തുടരുന്ന ഇരു പാർട്ടികളും വിജയ്ക്കെതിരേ ഒരുമിച്ച് സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ടിവികെ. എന്നാൽ കേവലഭൂരിപക്ഷത്തിനായി ഇനിയും 11 സീറ്റുകൾ കൂടി വിജയ്ക്ക് ആവശ്യമുണ്ട്. സർക്കാർ രൂപീകരിക്കുന്നതിനായി അനുമതി ആവശ്യപ്പെട്ട് ഗവർണറുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ അനുമതി നൽകിയിട്ടില്ല.
118 എംഎൽഎമാരുടെ കത്തു നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വിജയ്ക്ക് പിന്തുണ നൽകിയിരുന്ന വിടുതലൈ ചിരുതൈകൾ കച്ചി(വിസികെ) കൂടുതൽ സമയം ചോദിച്ച സാഹചര്യത്തിൽ വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാണ് ഈ സാഹചര്യത്തിലാണ് ഡിഎംകെ- എഡിഎംകെ സഖ്യത്തിന് കളമൊരുങ്ങുന്നത്.
ഡിഎംകെ 59 സീറ്റുകളിലും എഡിഎംകെ 47 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്. ഇരു കക്ഷികളും ചേർന്നാൽ 116 സീറ്റുകൾ ലഭിക്കും. ടിവികെ അപ്രതീക്ഷിത വിജയം നേടിയത് ഇരു പാർട്ടികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഒരു സാഹചര്യത്തിലും ടിവികെക്ക് പിന്തുണ നൽകില്ലെന്ന് എഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
