ഡി.എം.കെ തമിഴ്‌നാടിനെ കടക്കെണിയിലാക്കി; സാമ്പത്തിക പ്രതിസന്ധി വിവരിച്ച് ടി.വി.കെ സർക്കാരിന്റെ ധവളപത്രം പുറത്ത്

Tamilnadu

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടി.വി.കെ സർക്കാർ സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവിട്ടു. മുൻപ് ഭരിച്ചിരുന്ന എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ (DMK) സർക്കാർ വലിയ രീതിയിലുള്ള സാമ്പത്തിക വീഴ്ചകൾ വരുത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.

​സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ ധനമന്ത്രി മേരി വിൽസൺ ആണ് ധവളപത്രം മാധ്യമങ്ങൾക്ക് മുന്നിൽ സമർപ്പിച്ചത്.

​ധവളപത്രത്തിലെ പ്രധാന വിവരങ്ങൾ:

വലിയ കടബാധ്യത: മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് തമിഴ്‌നാടിന്റെ നേരിട്ടുള്ള കടബാധ്യത 10 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മറ്റ് ബാധ്യതകൾ കൂടി കണക്കിലെടുത്താൽ ഇത് 13.18 ലക്ഷം കോടി വരെയാകാം.

റവന്യൂ കമ്മി: സംസ്ഥാനത്തിന്റെ റവന്യൂ കമ്മി (Revenue Deficit) ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 78,324 കോടി രൂപയിൽ എത്തിനിൽക്കുകയാണ്.

കുഞ്ഞുങ്ങൾ പോലും കടക്കാർ: നിലവിലെ സാഹചര്യം അനുസരിച്ച് തമിഴ്‌നാട്ടിൽ ജനിക്കുന്ന ഓരോ കുട്ടിയുടെ മേലും 1.28 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

നികുതി വരുമാനത്തിലെ കുറവ്: സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനത്തിൽ വലിയ ഇടിവുണ്ടായതായും അടിസ്ഥാന സൗകര്യ വികസനത്തിന് പകരം ദൈനംദിന ചിലവുകൾക്കാണ് കഴിഞ്ഞ സർക്കാർ വായ്പകൾ ഉപയോഗിച്ചതെന്നും ശ്വേതപത്രം കുറ്റപ്പെടുത്തുന്നു.

​അധികാരമേറ്റ ഉടൻ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ശ്വേതപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വിജയ് ഉറപ്പുനൽകിയിരുന്നു. മുൻ സർക്കാർ ഖജനാവ് ശൂന്യമാക്കിയാണ് പോയതെന്ന ടി.വി.കെ സർക്കാരിന്റെ ആരോപണങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

Tags

Share this story