പേടിഎം ബാങ്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കരുത്: റിസര്‍വ് ബാങ്ക്

മുംബൈ: പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഫെബ്രുവരി 29 മുതല്‍ ഒരു കസ്റ്റമര്‍ അക്കൗണ്ടുകളില്‍ നിന്നും വാലറ്റുകളില്‍ നിന്നും ഫാസ്ടാഗില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഉത്തരവിട്ടു. ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് വിലക്കിനു കാരണം.

സമഗ്ര സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും പുറമേയുള്ള ഓഡിറ്റര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളിലും പേടിഎം നിരന്തരം ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡെപ്പോസിറ്റുകള്‍ക്കു പുറമേ ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളും ടോപ്പ്അപ്പുകളും ഒരു കസ്റ്റമര്‍ അക്കൗണ്ടിലും പ്രീപെയ്ഡ് ഇൻസ്‌ട്രുമെന്‍റുകളിലും വാലറ്റുകളിലും ഫാസ്ടാഗുകളിലും എന്‍സിഎംസി കാര്‍ഡുകളിലും നടത്താന്‍ പാടില്ല. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള പലിശ, ക്യാഷ്ബാക്ക്, റീഫണ്ടുകള്‍ എന്നിവ നടത്തുന്നതിനു തടസമില്ല.

ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലോ പ്രീപെയ്ഡ് ഇൻസ്ട്രുമെന്‍റുകളിലോ ഫാസ്ടാഗുകളിലോ എന്‍സിഎംസിയിലോ ശേഷിക്കുന്ന ബാലന്‍സ് പിന്‍വലിക്കുന്നതിനോ മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനോ യാതൊരു തടസവും നേരിടാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പ്രത്യേകം പറയുന്നുണ്ട്.

Share this story