ഭൗമനിരീക്ഷണ ഉപഗ്രഹം 'നിസാർ' ഇന്ത്യയിലെത്തി

Nisar

ബെംഗളൂരു : നാസ ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ അമെരിക്ക ഇന്ത്യയ്ക്കു കൈമാറി. ഉപഗ്രഹം വഹിക്കുന്ന യുഎസ് എയർഫോഴ്സ് സി-17 എയർക്രാഫ്റ്റ് ബെംഗളൂരുവിൽ എത്തിയതായി യുഎസ് കോൺസുലേറ്റ് വ്യക്തമാക്കി. ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ ഇന്ത്യയിൽ നിന്നാണു വിക്ഷേപിക്കുന്നത്.

അമെരിക്കൻ സ്പേസ് ഏജൻസിയായ നാസയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും സംയുക്തമായി വികസിപ്പിച്ച ഉപഗ്രമാണ് നിസാർ. 2014-ലാണ് ഉപഗ്രഹത്തിന്‍റെ നിർമാണം ആരംഭിച്ചത്. 2800 കിലോഗ്രാം ഭാരമുണ്ട്. സമുദ്ര നിരപ്പിലെ വർധന, ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ തുടങ്ങിയ വൈവിധ്യ നിരീക്ഷണങ്ങൾക്കായിട്ടാണ് നിസാർ ഉപയോഗിക്കപ്പെടുക. ഭൂമിയുടെ ഉപരിതലത്തിലെ വ്യതിയാനങ്ങളെ സൂക്ഷ്മമായി ഈ ഉപഗ്രഹം നിരീക്ഷിക്കും.

ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കപ്പെടുന്ന നിസാറിന്‍റെ പ്രവർത്തന കാലാവധി മൂന്നു വർഷമാണ്. അടുത്ത വർഷം ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരിക്കും വിക്ഷേപണം.

Share this story