രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ഇലക്ട്രിക് ഷോക്ക് നൽകി; പൊലീസ് മർദിച്ചെന്ന് ലോക്സഭാ പുകയാക്രമണ കേസിലെ പ്രതികൾ

ന്യൂഡൽഹി: പുതിയ പാർലമെന്‍റിനുള്ളിൽ കയറി പുക ആക്രമണം നടത്തിയ കേസില്‍ ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍. പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്നു മൊഴി നൽകാൻ ഡൽഹി പൊലീസ് സമ്മർദം ചെലുത്തുകയും മർദിക്കുകയും ചെയ്തെന്നു കേസിലെ പ്രതികൾ. അഡീഷനൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറിനു മുൻപാകെയാണ് 5 പ്രതികളുടെ ആരോപണം.

കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ പ്രയോഗിച്ചു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ക്രൂര പീഡനം നടത്തി. ഇലക്ട്രിക് ഷോക്ക് നല്‍കി ക്രൂരമായി പീഡിപ്പിച്ചു. 70 ലേറെ വെള്ളക്കടലാസുകളിൽ ഒപ്പുവയ്ക്കാൻ പൊലീസ് നിർബന്ധിച്ചെന്നും പ്രതികളായ ഡി. മനോരഞ്ജൻ, സാഗർ ശർമ, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത് എന്നിവർ ആരോപിച്ചു.

നീലം ആസാദാണ് കേസിലെ ആറാം പ്രതി. സംഭവത്തിൽ ഫെബ്രുവരി 17ന് മറുപടി നൽകാൻ പൊലീസിനോടു കോടതി നിർദേശിച്ചു. കേസിൽ 6 പേരാണ് അറസ്റ്റിലായത്. ഇവരുടെ കസ്റ്റഡി മാർച്ച് 1 വരെ നീട്ടി.

Share this story