പൊതു പ്രവര്‍‌ത്തനം അവസാനിപ്പിക്കുന്നു; ബിജെപി കാര്യകർത്താവായി തുടരും: തിരുത്തുമായി രാജീവ് ചന്ദ്രശേഖര്‍

18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. എക്സില്‍ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി.

കുറിപ്പ്

എന്റെ 18 വർഷത്തെ പൊതു സേവനത്തിനു ഇന്ന് തിരശ്ശീല വീഴുന്നു. അതില്‍ മൂന്ന് വർഷം നരേന്ദ്ര മോദിജിയുടെ 2.0 ടീമില്‍ പ്രവർത്തിക്കാൻ സാധിച്ചു.

ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയില്‍ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതു സംഭവിച്ചു. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി. പിന്തുണച്ചവർക്കും, പ്രത്യേകിച്ച്‌ എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കൻമാർക്കും എന്റെ അഗാധമായ നന്ദി. കഴിഞ്ഞ മൂന്ന് വർഷം സർക്കാരിന്റെ ഭാഗമായി നിന്ന എല്ലാ സഹ പ്രവർത്തകർക്കും നന്ദി.

ബിജെപി കാര്യകർത്താവായി തുടരും. തുടർന്നും പാർട്ടിക്ക് പൂർണ പിന്തുണയും പാർട്ടിക്കായി പ്രവർത്തിക്കുകയും ചെയ്യും- അദ്ദേഹം എക്സില്‍ കുറിച്ചു.

Share this story