97,000 രൂപയ്ക്ക് വാങ്ങിയ ഇ-സ്കൂട്ടർ രണ്ടാം ദിവസം കേടായി; മാറ്റി നൽകണമെന്ന് ഓലയോട് ഉപഭോക്തൃ സമിതി

Ola

മുംബൈ: വാങ്ങി രണ്ടാം ദിവസം മുതൽ കേടായ ഇലക്‌ട്രിക് സ്കൂട്ടർ മാറ്റി നൽകാൻ ഓല ടെക്നോളജീസിനോട് നിർദേശിച്ച് ഉപഭോക്തൃ തർക്ക പരിഹാര സമിതി. ഒന്നുകിൽ കേടായ സ്കൂട്ടറിന് പകരം മറ്റൊന്ന് നൽകണം അല്ലെങ്കിൽ സ്കൂട്ടറിന്‍റെ വിലയും ആറ് ശതമാനം വീതം വാർഷിക പലിശയും അടക്കം തിരിച്ചു നൽകണം എന്നാണ് പാനൽ ഉത്തരവിട്ടിരിക്കുന്നത്. ഉപയോക്താവിനുണ്ടായ മാനസികവിഷമത്തിന് പകരമായി 20,000 രൂപയും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 15,000 രൂപയും നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്.

നവിം മുംബൈ സ്വദേശിയായ അഭിഭാഷകനാണ് ഓലയ്ക്കെതിരേ തർക്ക പരിഹാര സമിതിയെ സമീപിച്ചത്. 2024 ജൂലൈയിൽ 96,997 രൂപ കൊടുത്തു വാങ്ങിയ ഓല സ്കൂട്ടർ രണ്ടാം ദിവസം മുതൽ പ്രശ്നങ്ങൾ കാണിച്ചു തുടങ്ങിയെന്നാണ് പരാതി . 2024 ഓഗസ്റ്റ് 29ന് 500 മീറ്റർ സഞ്ചരിച്ചപ്പോൾ 21 ശതമാനം ഉണ്ടായിരുന്ന ബാറ്ററി 3 ശതമാനമായി കുറഞ്ഞുവെന്നും അതു മൂലം വാഹനം അപ്രതീക്ഷിതമായി റോഡിൽ നിന്നു പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വലിയ അപകടത്തിനുള്ള സാധ്യത തലനാരിഴ വ്യത്യാസത്തിൽ ഇല്ലാതാകുകയായിരുന്നു. പല തവണ കമ്പനിയുമായി ബന്ധപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. അതോടെയാണ് അഭിഭാഷകൻ ഉപഭോക്തൃപാനലിനെ സമീപിച്ചത്. ഇമെയിലും വാട്സാപ്പും വഴി പല തവണ പരാതി നൽകിയിട്ടും ഓല അധിക‌തർ പ്രതികരിച്ചില്ലെന്നും ഒടുവിൽ എക്സിലൂടെ വെളിപ്പെടുത്തിയപ്പോഴാണ് പ്രതികരിച്ചതെന്നും പരാതിയിലുണ്ട്.

Tags

Share this story