വ്യാജ ബ്രിഗേഡിയർ; സുരക്ഷയ്ക്ക് ബോഡിഗാർഡുകളും ആർമി ഫ്ലാഗ് വച്ച എസ്‌യുവിയും: യുവാവിനെ തന്ത്രപരമായി കുടുക്കി ഇന്ത്യൻ സൈന്യം
ലഖ്‌നൗ: ഇന്ത്യൻ ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ 'ബ്രിഗേഡിയർ' ആണെന്ന് ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ഇരുപത്തിയൊന്നുകാരനെ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ സൈനിക ഇന്റലിജൻസും പൊലീസും ചേർന്ന് പിടികൂടി. ആര്യൻ വർമ്മ എന്ന യുവാവാണ് പിടിയിലായത്. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ (NEET) തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് ഇയാൾ ഈ വ്യാജ വേഷം കെട്ടാൻ തീരുമാനിക്കുകയായിരുന്നു.
ആർമി യൂണിഫോമും വ്യാജ തിരിച്ചറിയൽ രേഖകളും നിർമ്മിച്ച് ആഴ്ചകളോളമാണ് ഇയാൾ പ്രദേശത്ത് തട്ടിപ്പ് നടത്തിയത്. ഒരു ബ്രിഗേഡിയറുടെ പദവി കാണിക്കുന്ന വൺ-സ്റ്റാർ പ്ലേറ്റും ആർമി ഹെഡ്ക്വാർട്ടേഴ്സിന്റെ ഫ്ലാഗും ഘടിപ്പിച്ച ടാറ്റ ഹാരിയർ എസ്‌യുവി കാറിലായിരുന്നു ഇയാളുടെ യാത്ര. തനിക്ക് പ്രത്യേക സുരക്ഷയുണ്ടെന്ന് കാണിക്കാൻ ദിവസം 2000 രൂപ ശമ്പളത്തിൽ രണ്ട് ബോഡിഗാർഡുകളെയും ഇയാൾ ഒപ്പം കൂട്ടിയിരുന്നു. ഇവരെ എൻ.എസ്.ജി (NSG) കമാൻഡോകൾ എന്നാണ് ഇയാൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്.
സൈന്യം കെണിയൊരുക്കിയത് ഇങ്ങനെ:
ഇത്രയും ചെറിയ പ്രായത്തിൽ ഒരാൾക്ക് ബ്രിഗേഡിയർ പദവി ലഭിച്ചതിലും, ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ ആഡംബര വാഹനം ഉപയോഗിച്ചതിലും രണ്ട് മുൻ സൈനികർക്ക് സംശയം തോന്നി. അവർ വിവരം സ്റ്റേഷൻ കമാൻഡറെ അറിയിച്ചു. ഇയാളെ നേരിട്ട് പരിശോധിക്കാൻ സൈന്യം ഒരു തന്ത്രം മെനഞ്ഞു.
ഒരു സാധാരണക്കാരനെപ്പോലെ അഭിനയിച്ച് സൈനിക ഉദ്യോഗസ്ഥർ ഇയാളെ ബന്ധപ്പെടുകയും, സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരു 'മോട്ടിവേഷണൽ പ്രസംഗം' നടത്താൻ ക്ഷണിക്കുകയും ചെയ്തു. ഷാജഹാൻപൂർ കന്റോൺമെന്റിലെ രക്തസാക്ഷി മ്യൂസിയത്തിൽ (Shaheed Museum) വച്ചായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്.
ക്ഷണപ്രകാരം പൂർണ്ണമായ ആർമി യൂണിഫോമിൽ, കാറിൽ സൈനിക ചിഹ്നങ്ങളും ഘടിപ്പിച്ച് പ്രസംഗിക്കാനായി എത്തിയ ആര്യൻ വർമ്മയെ അവിടെ കാത്തുനിന്ന മിലിട്ടറി ഇന്റലിജൻസ് സംഘം ഉടൻ തന്നെ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത സാധനങ്ങൾ:
ഇയാളിൽ നിന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യാജ സീലുകളുള്ള ഐഡി കാർഡുകൾ, ആർമി റജിമെന്റൽ കെയിൻ (വടി), ഒരു വ്യാജ പിസ്റ്റൾ എന്നിവ കണ്ടെടുത്തു. അമ്മയുടെ ആഗ്രഹപ്രകാരമാണ് താൻ സൈനിക ഓഫീസറാണെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. സംഭവത്തിൽ സൈനിക ഇന്റലിജൻസും യുപി പൊലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്.
