ഡല്‍ഹി രോഹിണിയില്‍ കുടിലുകള്‍ക്ക് തീ പിടിച്ചു; രണ്ടുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

Delhi

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും അവരുടെ രണ്ടര വയസ് പ്രായമുളള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ ഒന്നരയോടെയാണ് ഫയര്‍ഫോഴ്‌സിന് അപകട വിവരം ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ആക്രി പെറുക്കി വില്‍ക്കുന്ന സംഘങ്ങള്‍ കുടുംബത്തോടെ ജീവിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ചു. തീപിടുത്തമുണ്ടായപ്പോള്‍ കുടിലിനുളളില്‍ കുടുങ്ങിയ കുടുംബത്തിനാണ് ദാരുണാന്ത്യമുണ്ടായത്.

തീ വേഗത്തില്‍ പടര്‍ന്നതിനാല്‍ കുടിലിനുളളില്‍ അകപ്പെട്ട കുടുംബത്തിന് പുറത്തേക്ക് കടക്കാനായില്ല. തീ പിടുത്തത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടോ ആക്രി വസ്തുക്കളില്‍ നിന്നുണ്ടായ തീയോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags

Share this story