വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്
ഉത്തർപ്രദേശിലെ വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലൈസൻസുള്ള തോക്ക് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി രണ്ട് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം.
വനിത സുരക്ഷാ ഉദ്യോഗസ്ഥ, സമീപത്തുണ്ടായിരുന്ന മറ്റൊരാൾ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസംഗഢ് സ്വദേശിയായ കമലേഷ് റായി എന്ന യാത്രക്കാരനാണ് ഭാര്യയ്ക്കൊപ്പം മുംബൈയിലേക്ക് പോകാൻ വാരണാസി വിമാനത്താവളത്തിൽ എത്തിയത്.
ഇയാളുടെ പക്കൽ ലൈസൻസുള്ള പിസ്റ്റൽ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വനിത സുരക്ഷാ ഉദ്യോഗസ്ഥയുടെ കാലിലും സമീപത്തുണ്ടായിരുന്ന ആളിന്‍റെ പെരുവിരലിലുമാണ് വെടിയുണ്ട തറച്ചത്. വിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മിഷണർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
