സർപ്രൈസുണ്ടെന്ന് പറഞ്ഞ് അമ്മയെ കൂട്ടിക്കൊണ്ടുപോയി; കണ്ടത് കുത്തേറ്റ് കിടക്കുന്ന മകളെ, അമ്മക്ക് നേരെയും ആക്രമണം

neelima

ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഇരട്ട സഹോദരിയെ കൊലപ്പെടുത്തുകയും അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. എൻജിനീയറായ ഹാർദികാണ് പിടിയിലായത്. ജോലി സ്ഥലത്ത് നിന്ന് അമ്മ നീലിമയെ ഇയാൾ ഒരു സർപ്രൈസ് കാണിച്ച് തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. വീട്ടിലെത്തിയ നീലിമ കണ്ടത് മകൾ ഹിമാൻഷിക ചോരയിൽ കുളിച്ച് കിടക്കുന്നതാണ്

പിന്നാലെ നീലിമയെയും ഹാർദിക് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നീലിമ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായിരുന്നു ഹാർദിക്. അടുത്തിടെ ഈ ബന്ധം തകർന്നു. ഇതിന് കാരണം അമ്മയും സഹോദരിയുമാണെന്ന് പ്രതി വിശ്വസിച്ചിരുന്നു. ഇരട്ടകളായ ഹാർദികും ഹിമാൻഷികയും എൻജീനീയർമാരാണ്

പൂനെയിൽ നിന്നുള്ള യുവതിയുമായാണ് ഹാർദിക് പ്രണയത്തിലായത്. ഇത് അമ്മയും സഹോദരിയും എതിർത്തു. വാക്കുതർക്കത്തിനൊടുവിൽ ഇയാൾ വീട്ടിൽ വെച്ച് സഹോദരിയെ കുത്തിക്കൊന്നു. ഹിമാൻഷികയുടെ ശരീരത്തിൽ 84 കുത്തേറ്റ പാടുകളുണ്ട്. പിന്നാലെയാണ് നീലിമ ജോലി ചെയ്യുന്ന ഇൻഷുറൻസ് കമ്പനിയിലെത്തി അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്‌
 

Tags

Share this story