ഹിമാചലിൽ കനത്ത മഴ; 118 റോഡുകൾ അടച്ചു: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഷിംല: ഹിമാചൽ പ്രദേശിൽ അതിശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തുടനീളം 118 റോഡുകൾ അടച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ധരംശാലയിൽ 96.2 മില്ലിമീറ്ററും പാലംപൂരിൽ 55 മില്ലിമീറ്ററും കാംഗ്രയിൽ 34.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ കണക്കുകൾ പ്രകാരം മണ്ഡിയിൽ 48 റോഡുകളും കുളുവിൽ 32 റോഡുകളും ചമ്പയിൽ 11 റോഡുകളും സിർമൗറിൽ എട്ട് റോഡുകളും ഷിംലയിൽ ഏഴ് റോഡുകളും കാംഗ്രയിൽ ആറ് റോഡുകളും ഊനയിൽ നാല് റോഡുകളും ലാഹൗൾ-സ്പിതിയിൽ രണ്ട് റോഡുകളും അടച്ചിട്ടുണ്ട്. മഴയെ തുടർന്ന് 216 കുടിവെള്ള വിതരണ പദ്ധതികളുടെയും 19 വൈദ്യുതി ട്രാൻസ്ഫോർമറുകളുടെയും പ്രവർത്തനം തടസപ്പെട്ടതായും അധികൃതർ അറിയിച്ചു.
ജൂൺ 30ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതിന് ശേഷം മഴക്കെടുതിയിൽ 79 പേർ മരിച്ചതായാണ് കണക്ക്. ഇതിൽ 14 പേർ മണ്ണിടിച്ചിലിലും ഒരാൾ മിന്നൽപ്രളയത്തിലും മരിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്തിന് ഏകദേശം 972 കോടി രൂപയുടെ നഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു.
