ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതവിശ്വാസത്തിന്റെ ഭാഗമല്ല: വിദ്യാർത്ഥിനിയുടെ ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി

National

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമായി കാണാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം. പ്രയാഗ്രാജിലെ ഒരു സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി തള്ളി കളഞ്ഞു കൊണ്ടാണ് കോടതിയുടെ നീരിക്ഷണം ഉണ്ടായത്. ജസ്റ്റിസ് ജെ ജ മുനീര്‍, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കപ്പെടുന്ന മതപരമായ ആചാരമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

സ്‌കൂള്‍ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നത് തുടരാന്‍ അനുമതി തേടി വിദ്യാര്‍ത്ഥിനി കോടതിയെ സമീപിച്ചിരുന്നു. അത് തന്റെ മതപരമായ ആചാരത്തിന്റെ ഭാഗമാണെന്ന് വാദിച്ചാണ് വിദ്യാര്‍ത്ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് കീഴില്‍ സംരക്ഷണം തേടാന്‍ മതപരമായ ആചാരത്തിന്റെ അവകാശവാദം മാത്രം പര്യാപ്തമല്ലെന്ന് പറഞ്ഞ കോടതി വാദം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമില്‍ നിര്‍ബന്ധിത ആചാരമാണെന്നും അത് ധരിക്കാത്തപക്ഷം ഒരു വ്യക്തിയുടെ വിശ്വാസത്തെ അത് ബാധിക്കുമെന്നും സ്ഥാപിക്കാന്‍ മതിയായ മതപരമോ നിയമപരമോ ആയ കാരണങ്ങള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags

Share this story