ഡൽഹി ചെങ്കോട്ടയിൽ ചരിത്ര നിമിഷം; സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി 'വന്ദേമാതരം' ആലപിക്കും

ചെങ്കോട്ട

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഡൽഹി ചെങ്കോട്ട ഒരുങ്ങുന്നു. സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ഭാഗമായി ഇതാദ്യമായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ചെങ്കോട്ടയിൽ ഔദ്യോഗികമായി ആലപിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഈ ചരിത്രപരമായ മാറ്റം അറിയിച്ചത്.

​ദേശീയ ഗീതമായ വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ദശലക്ഷക്കണക്കിന് ഭാരതീയർക്ക് ആവേശവും പ്രചോദനവും പകർന്നുനൽകിയ ദേശീയ ഗീതത്തിനുള്ള ആദരവായാണ് ഇത്തവണ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരം പ്രധാന ആകർഷണമാകുന്നത്.

ചടങ്ങുകളിലെ പ്രോട്ടോക്കോൾ മാറ്റം:

ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച ശേഷം ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് വന്ദേമാതരം ആലപിക്കും. തുടർന്നായിരിക്കും ദേശീയ പതാക ഉയർത്തലും ദേശീയ ഗാനമായ 'ജനഗണ മന'യുടെ ആലാപനവും പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയും നടക്കുക.

​ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രധാന പ്രമേയം 'വികസിത് ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് നേതൃത്വം നൽകുന്ന യുവശക്തി' എന്നതാണ്. സ്വാതന്ത്ര്യദിന ചടങ്ങുകളിലേക്കുള്ള ക്ഷണക്കത്തുകളിൽ വന്ദേമാതരത്തിന്റെ ആറ് വരികളും പൂർണ്ണമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags

Share this story