ഇന്ത്യയിലെ ബിബിസിയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന: ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

BBC

ന്യൂഡല്‍ഹി: ബിബിസിയുടെ ന്യൂഡല്‍ഹി ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച് ബിബിസിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്

ഇതിന്റെ ഭാഗമായാണ് ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ പരിശോധന നടത്തുന്നതെന്നാണ് വിവരം. സിഎന്‍ബിസി – ടിവി18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കംപ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

ബിബിസി മുംബൈ ഓഫീസില്‍ 12 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ ബിബിസി ഓഫീസില്‍ നടക്കുന്നത് റെയ്ഡ് അല്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ ബിബിസി ഓഫീസ് റെയ്ഡ് ചെയ്യും.

ഡല്‍ഹിയിലെ ബിബിസി ഓഫീസില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ഫോണും കംപ്യൂട്ടറും ഉപയോഗിക്കരുതെന്നും പുറത്തുനിന്നുള്ള ജീവനക്കാര്‍ ഇപ്പോള്‍ ഓഫീസില്‍ വരരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പ് പരിശോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ‘അദാനി വിഷയത്തില്‍ ഞങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ബിബിസിക്ക് പിന്നാലെയാണ്. ‘വിനാശകാലേ വിപരീത ബുദ്ധി ‘ എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.

Share this story