ഇന്ത്യ-ഗൾഫ് ആഴക്കടൽ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി; വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

Ship india

ന്യൂഡൽഹി: ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിച്ചുകൊണ്ട് ആഴക്കടൽ ഊർജ്ജ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സജീവമായി ചർച്ചകൾ നടത്തുന്നുവെന്ന മാധ്യമ വാർത്തകൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം. ഇത്തരമൊരു പദ്ധതി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

​ഗുജറാത്തിനെ ഒമാനുമായും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന 'മിഡിൽ ഈസ്റ്റ്-ഇന്ത്യ ഡീപ്‌വാട്ടർ പൈപ്പ്‌ലൈൻ' (MEIDP) പദ്ധതിയെക്കുറിച്ച് വന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം അറിയിച്ചു.

​"പെട്രോളിയം മന്ത്രാലയത്തിന്റെ യാതൊരുവിധ ചർച്ചകളിലോ പരിഗണനയിലോ ഇത്തരമൊരു നിർദ്ദേശമില്ല. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒമാനുമായോ മറ്റ് ഗൾഫ് രാജ്യങ്ങളുമായോ യാതൊരു തലത്തിലും ചർച്ചകളോ ചർച്ചാ നടപടികളോ നടക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു."

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം

 

​പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ മറികടക്കാൻ ഇന്ത്യ കടലിനടിയിലൂടെ 2,000 കിലോമീറ്ററോളം നീളമുള്ള ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി വീണ്ടും പരിശോധിക്കുകയാണെന്ന തരത്തിലായിരുന്നു മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നത്. ഏകദേശം 40,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, സാങ്കേതിക വെല്ലുവിളികളും ഉയർന്ന ചിലവും കാരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചർച്ചകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് തെറ്റായ പ്രചാരണങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മന്ത്രാലയം ഇപ്പോൾ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

Tags

Share this story