മോദി ഭരണത്തിൽ ഇന്ത്യ സാമ്പത്തികമായും ജനാധിപത്യപരമായും പിന്നോട്ടുപോയി: ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റി പഠനം
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകാലത്ത്, ഭരണം, ജനാധിപത്യ സ്ഥാപനങ്ങള്‍, ആളോഹരി സാമ്പത്തിക വളര്‍ച്ച എന്നീ മേഖലകളില്‍, 2014-ന് മുമ്പുണ്ടായിരുന്ന വികസനപാത തുടര്‍ന്നിരുന്നെങ്കില്‍ കൈവരിക്കാമായിരുന്ന നേട്ടങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പ്രകടനം മോശമായിരുന്നുവെന്ന് പഠനം. ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ കെവിന്‍ ഗ്രിയറും റോബിന്‍ ഗ്രിയറും നടത്തിയ പുതിയ പഠനത്തിലാണ് ഇത്തരം ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. 'Promises, Promises: Governance and Growth in India under Modi and the BJP' (വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍: മോദിയുടെയും ബിജെപിയുടെയും കീഴിലുള്ള ഇന്ത്യയിലെ ഭരണവും വളര്‍ച്ചയും) എന്ന തലക്കെട്ടിലുള്ള ഈ പഠനം, 2014 മുതല്‍ 2023 വരെയുള്ള ഇന്ത്യയുടെ യഥാര്‍ത്ഥ പ്രകടനത്തെ, 2014-ന് മുമ്പ് ഇന്ത്യയുമായി വളരെയധികം സാമ്യമുണ്ടായിരുന്ന രാജ്യങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഒരു സാങ്കല്‍പ്പിക മാതൃകയുമായാണ് (Syntetic India) താരതമ്യം ചെയ്യുന്നത്.
രാഷ്ട്രീയ അഴിമതി, ജനാധിപത്യം, ഉദാര ജനാധിപത്യം, അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിയമത്തിനു മുന്നിലുള്ള തുല്യത, നിയമപരമായ തുല്യ സംരക്ഷണം, ഭരണകൂടത്തിന്റെ (എക്‌സിക്യൂട്ടീവ്) അധികാരത്തിന്മേലുള്ള നീതിന്യായ-നിയമനിര്‍മ്മാണ വിഭാഗങ്ങളുടെ നിയന്ത്രണങ്ങള്‍ എന്നിങ്ങനെ പത്ത് ഭരണനിര്‍വ്വഹണ സൂചകങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് പ്രകാരം, താരതമ്യത്തിനായി ഉപയോഗിച്ച 'സിന്തറ്റിക് കൗണ്ടര്‍ഫാക്ച്വല്‍' (സാങ്കല്‍പ്പിക മാതൃക) നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പത്ത് സൂചകങ്ങളിലും കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതില്‍ പകുതിയോളം സൂചകങ്ങളില്‍ 45 ശതമാനത്തിലധികം തകര്‍ച്ചയുണ്ടായി. ജനാധിപത്യം, ഭരണനിര്‍വ്വഹണം, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ മോദിയുടെ കീഴിലുള്ള ഇന്ത്യ, താരതമ്യ പഠനത്തിലെ മാതൃകകളെ അപേക്ഷിച്ച് 'വ്യാപകവും ഗണ്യവുമായ' തോതില്‍ പിന്നിലാണെന്നും ഗവേഷകര്‍ നിഗമനം നടത്തുന്നു.
ഉദാര ജനാധിപത്യം, മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലുള്ള തുല്യത എന്നിവയില്‍ കാര്യമായ ഇടിവ് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ മതസ്വാതന്ത്ര്യത്തിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. അഴിമതി കുറയ്ക്കുന്നതിന് മോദി തന്റെ പ്രചാരണ വേളയില്‍ ഊന്നല്‍ നല്‍കിയിരുന്നെങ്കിലും, രാഷ്ട്രീയ അഴിമതി വര്‍ദ്ധിക്കുകയാണുണ്ടായത്. തങ്ങളുടെ ഗവേഷണ രീതി തെറ്റിദ്ധാരണാജനകമായ ഫലങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ഗവേഷകര്‍, മറ്റ് രാജ്യങ്ങളിലും അധിക പരിശോധനകള്‍ നടത്തി. പരിശോധിച്ച എല്ലാ സൂചകങ്ങളിലും, ഇന്ത്യയുടെ കാര്യത്തില്‍ കണ്ടെത്തിയ തകര്‍ച്ചയുടെ അളവ്, കണക്കാക്കിയ 'പ്ലേസിബോ ഇഫക്റ്റുകളെ'ക്കാള്‍ (സാധാരണഗതിയില്‍ സംഭവിക്കാവുന്ന വ്യതിയാനങ്ങളെക്കാള്‍) കൂടുതലാണെന്നാണ് അവര്‍ കണ്ടെത്തിയത്.
സാമ്പത്തിക മേഖലയിലെ കണ്ടെത്തലുകളാണ് പഠനത്തിന്റെ മറ്റൊരു പ്രധാന ഭാഗം. യഥാര്‍ത്ഥ പ്രതിശീര്‍ഷ ജിഡിപി (Per Capita GDP) കണക്കാക്കുന്നതിനായി, ബംഗ്ലാദേശ് (25%), ചൈന (28%), എത്യോപ്യ (38%), പാകിസ്ഥാന്‍ (7%), ഫിലിപ്പീന്‍സ് (2%) എന്നിവ ഉള്‍പ്പെടുന്ന ഒരു 'സിന്തറ്റിക് കണ്‍ട്രോള്‍' (സംയോജിത മാതൃക) ഗവേഷകര്‍ രൂപീകരിച്ചു. മോദി സര്‍ക്കാരിന്റെ കീഴിലുള്ള മാറ്റങ്ങള്‍ക്ക് പകരം 2014-ന് മുമ്പുള്ള പാതയില്‍ രാജ്യം മുന്നോട്ട് പോയിരുന്നെങ്കില്‍, 2023-ല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഏകദേശം 1,000 ഡോളര്‍ കൂടുതലായിരുന്നേനെ എന്നാണ് അവരുടെ മാതൃക കണക്കാക്കുന്നത്. ഈ വ്യത്യാസം രാജ്യത്തിന്റെ മൊത്തം വാര്‍ഷിക സാമ്പത്തിക ഉല്‍പ്പാദനത്തില്‍ ഏകദേശം 1.4 ട്രില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവിന് തുല്യമായിരുന്നേനെ എന്ന് പഠനം പറയുന്നു. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സര്‍ക്കാര്‍ ജിഡിപി കണക്കുകള്‍ ഉപയോഗിക്കുമ്പോഴും തങ്ങളുടെ നിഗമനം (പ്രതികൂലമായ ഫലം) മാറ്റമില്ലാതെ തുടരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഈ പഠനത്തിലെ കണ്ടെത്തലുകളില്‍ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. പരിശോധനയ്ക്ക് വിധേയമാക്കിയ കാലയളവിന്റെ അവസാനത്തോടെ, ഇന്ത്യയുടെ ആവിഷ്‌കാര സ്വാതന്ത്ര്യ നിലവാരം, സമാന സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു സാങ്കല്‍പ്പിക മാതൃകയുമായി (synthetic counterfactual) താരതമ്യം ചെയ്യുമ്പോള്‍ 56.2 ശതമാനം കുറവായിരുന്നുവെന്ന് പഠനം കണക്കാക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍, 2014-ന് മുമ്പ് ഇന്ത്യയും ആ സാങ്കല്‍പ്പിക മാതൃകയും തമ്മില്‍ വലിയ വ്യത്യാസമില്ലാതെയാണ് മുന്നോട്ട് പോയിരുന്നതെന്നും, എന്നാല്‍ അതിനുശേഷം വലിയ അന്തരം ഉണ്ടായെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2013-ലെ ഇന്ത്യയുടെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അന്തരം 168.7 ശതമാനമാണ്. 'വി-ഡെം' (V-Dem) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തലുകള്‍ നടത്തിയിരിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം അളവുകോലുകളില്‍ പക്ഷപാതപരമായ സമീപനം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പഠനരചയിതാക്കള്‍ക്ക് ബോധ്യമുണ്ട്. എങ്കിലും, പത്തോളം വ്യത്യസ്ത സൂചകങ്ങളില്‍ ലഭിച്ച ഫലങ്ങളുടെ സ്ഥിരത കണക്കിലെടുക്കുമ്പോള്‍, ഇതില്‍ ചിട്ടയായ പക്ഷപാതം (systematic bias) ഉണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും അവര്‍ വാദിക്കുന്നു.
ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിലനില്‍ക്കെത്തന്നെ ബിജെപിയും മോദിയും എന്തുകൊണ്ട് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നു എന്നതിനെക്കുറിച്ചും പഠനം പരിശോധിക്കുന്നു. ഇന്ത്യയിലെ 'ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ്' (ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ വിജയിക്കുന്ന) തിരഞ്ഞെടുപ്പ് രീതിയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുള്ള ഭിന്നതയുമാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ, ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലുള്ള ബിജെപിയുടെ സ്ഥാനം ഭരണാധികാരം നേടുന്നതിലേക്ക് നയിക്കാമെന്ന് അവര്‍ വാദിക്കുന്നു. 'നല്ല ഭരണം' (good governance) പോലുള്ള ആശയങ്ങളെ മോദിയുടെ അനുയായികള്‍ വ്യത്യസ്തമായാകാം വ്യാഖ്യാനിക്കുന്നതെന്നും, ജനാധിപത്യ-മത സ്വാതന്ത്ര്യങ്ങളുടെ തകര്‍ച്ചയായി ഗവേഷകര്‍ വിലയിരുത്തുന്ന ചില സംഭവവികാസങ്ങളെ അദ്ദേഹത്തിന്റെ അനുയായികള്‍ പോസിറ്റീവായ കാര്യങ്ങളായി കാണാന്‍ സാധ്യതയുണ്ടെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തില്‍, 2014-2023 കാലയളവില്‍, സമാന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കല്‍പ്പിക മാതൃകയുമായി താരതമ്യം ചെയ്യുമ്പോള്‍, ഭരണം, ജനാധിപത്യ സ്ഥാപനങ്ങള്‍, ആളോഹരി സാമ്പത്തിക വളര്‍ച്ച എന്നീ മേഖലകളില്‍ ഇന്ത്യ കാര്യമായ പിന്നോക്കാവസ്ഥയാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു.
