ഇൻഡിഗോ പ്രതിസന്ധി: സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു; കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാന നിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ല. യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും കോടതി നിർദേശിച്ചു.
ഇൻഡിഗോ സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാകുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കോടതി പറഞ്ഞു
പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്‌നത്തിന്റെ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റ് വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക, എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000-40000 ആയി ഉയരുക. സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചെന്നും കോടതി കേന്ദ്രത്തെ വിമർശിച്ചു
