കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് വ്യക്തമായി; ബിൽക്കീസ് ബാനു വിധിയിൽ രാഹുൽ ഗാന്ധി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. നീതിയുടെ വിജയമെന്ന് പ്രതികരണം. ഇന്നത്തെ സുപ്രീം കോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് രാഷ്ട്രത്തിന് മനസ്സിലായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. 'കുറ്റവാളികളുടെ രക്ഷാധികാരി' ആരെന്ന് സുപ്രീം കോടതി വിധിയോടെ വീണ്ടും രാജ്യത്തിന് മനസിലായി. ബിൽക്കിസ് ബാനുവിന്റെ അശ്രാന്തമായ പോരാട്ടം അഹങ്കാരികളായ ബിജെപി സർക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണെന്നും രാഹുൽ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു

ഒടുവിൽ നീതി ലഭിച്ചെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഈ ഉത്തരവോടെ ബിജെപിയുടെ സ്ത്രീവിരുദ്ധ നയങ്ങൾക്കുള്ള മൂടുപടം നീങ്ങി. ഇതോടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കൂടുതൽ ദൃഢമാകും. ബിൽക്കിസ് ബാനുവിന്റെ പോരാട്ടം ധീരമായി തുടരുന്നതിന് അഭിനന്ദനങ്ങൾ എന്നും പ്രിയങ്ക പറഞ്ഞു.
 

Share this story