​ശത്രുവിന്റെ ഭൂഖണ്ഡാന്തര മിസൈലുകളെയും തകർക്കും; അത്യാധുനിക മിസൈൽ പ്രതിരോധകവച പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യ

indian

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെപ്പോലും (ICBM) ആകാശത്തുവെച്ച് തകർക്കാൻ ശേഷിയുള്ള മിസൈൽ പ്രതിരോധ കവചം (Missile Shield) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ജൂൺ 10, 11 തീയതികളിലായി നടത്തിയ മൂന്ന് സുപ്രധാന മിസൈൽ പരീക്ഷണങ്ങളാണ് ലക്ഷ്യം കണ്ടത്. ഇതോടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ മിസൈൽ പ്രതിരോധ സംവിധാനങ്ങളുള്ള അതിവേഗ വികസിത രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് (Elite Club) ഇന്ത്യയും ഔദ്യോഗികമായി പ്രവേശിച്ചു.

​മൾട്ടി-ലേയേർഡ് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് (BMD) ആർക്കിടെക്ചറിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. വിക്ഷേപിക്കപ്പെട്ട ഇന്റർസെപ്റ്റർ മിസൈലുകൾ ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്തി തകർത്തു. അന്തരീക്ഷത്തിന് പുറത്തുവെച്ചും (Exo-atmospheric), അന്തരീക്ഷത്തിന് ഉള്ളിൽവെച്ചും (Endo-atmospheric) വരുന്ന ശത്രു മിസൈലുകളെ ഒരേപോലെ പ്രതിരോധിക്കാൻ ഈ സംവിധാനത്തിന് കഴിയും.

​ഇതിനുപുറമേ, നാവികസേനയ്ക്കായി വികസിപ്പിച്ച മീഡിയം റേഞ്ച് ആൻ്റി-ഷിപ്പ് മിസൈലിൻ്റെ (NASM-MR) ആദ്യ പരീക്ഷണവും ഇതോടൊപ്പം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ നേട്ടത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞരെയും സായുധ സേനയെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story