ജബൽപൂർ ബോട്ട് ദുരന്തം: നാല് വയസ്സുകാരനായ മകനെ ചേർത്തുപിടിച്ച നിലയിൽ അമ്മയുടെ മൃതദേഹം
മധ്യപ്രദേശിലെ ജബൽപൂരിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിൽ രക്ഷാപ്രവർത്തകരുടെ പോലും കണ്ണ് നനയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദുരന്തത്തിൽ മരിച്ച ഒരമ്മയുടെയും നാല് വയസ്സുകാരനായ മകന്റെയും മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിലാണ് വെള്ളത്തിനടിയിൽ നിന്ന് കണ്ടെടുത്തത്. മരണത്തിന്റെ അവസാന നിമിഷത്തിലും തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ച അമ്മയുടെ ഈ ചിത്രം കണ്ടുനിന്നവരെയെല്ലാം ദുഃഖത്തിലാഴ്ത്തി.
ലൈഫ് ജാക്കറ്റ് ധരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവസ്ഥലം സന്ദർശിച്ച സംസ്ഥാന കാബിനറ്റ് മന്ത്രി രാകേഷ് സിംഗ് ഈ കാഴ്ച കണ്ട് വികാരാധീനനാകുകയും കണ്ണീരടക്കാൻ പാടുപെടുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളി പ്രദേശത്തെയാകെ ശോകമൂകമാക്കി.
ദുരന്തം നടന്നത് എങ്ങനെ?
വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിൽ വെച്ചാണ് 29 യാത്രക്കാരുമായി പോയ റിവർ ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് ബോട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഒൻപത് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. കാണാതായവർക്കായി സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) പ്രാദേശിക പോലീസും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ജലാശയത്തിൽ ശക്തമായ കാറ്റ് വീശിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബോട്ട് കരയിലേക്ക് തിരികെ എത്തിക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ക്രൂ അംഗങ്ങൾ അത് കേട്ടില്ലെന്നും ബോട്ട് നടുക്കടലിലേക്ക് നീങ്ങിയ ശേഷം മറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ചിലരെ നാട്ടുകാർ കയർ ഉപയോഗിച്ച് രക്ഷപ്പെടുത്തി.
സുരക്ഷാ വീഴ്ച ആരോപണം
ബോട്ടിൽ അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ട യാത്രക്കാർ ആരോപിച്ചു. എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്നും ഇവർ പറഞ്ഞു. ലൈഫ് ജാക്കറ്റ് ധരിച്ചിട്ടും എന്തുകൊണ്ടാണ് ആളുകളെ രക്ഷിക്കാൻ കഴിയാത്തതെന്ന് രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം അന്വേഷിക്കുമെന്ന് മന്ത്രി രാകേഷ് സിംഗ് പറഞ്ഞു.
ദുരന്തത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
