കേരളം ഭാഷാ സൗഹൃദ സംസ്ഥാനമല്ല; മല‍യാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനം ചോദ്യം ചെയ്ത് സുപ്രീം കോടതി

surpme court

ന്യൂഡൽഹി: മല‍യാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനം ചോദ്യം ചെയ്ത് സുപ്രീം കോടതി. കേരളമൊരു ഭാഷാ സൗഹൃദ സംസ്ഥാനമാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചന കേസിലെ തുടർനടപടികൾ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബ് സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി മലയാളികളുടെ ഇംഗ്ലീഷിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.

കേരളത്തിൽ കേസ് തുടരുന്നതിൽ പ്രശ്നമില്ലെന്നും അവിടെ ആളുകൾക്ക് ഭാഷാപരിജ്ഞാനം ഉണ്ടെന്നും കോട്ടയം സ്വദേശിക്കായി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു. എന്നാൽ കേരളം ഭാഷാസൗഹൃദ സ്ഥലമാണെന്നു പറയാനാകില്ലെന്നും ഇംഗ്ലിഷ് അവിടെ ബുദ്ധിമുട്ടാണെന്നും ജസ്റ്റിസ് സന്ദീപ് ചൂണ്ടിക്കാട്ടി.

കോട്ടയം സ്വദേശിയുമായി 2017 ലാണ് പഞ്ചാബ് സ്വദേശിനി വിവാഹം കഴിച്ചത്. 2023 ൽ യുകെയിലേക്ക് താമസംമാറിയ ശേഷമാണ് ഇരുവരും അകന്നത്. വിവാഹമോചനവും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അവകാശവും തേടിയാണ് കോടതിയിൽ കേസ് നടക്കുന്നത്.

കുട്ടി 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് വാദിച്ചു. എന്നാൽ, ഭാഷാബുദ്ധിമുട്ടുള്ളതിനാൽ കേസ് ലുധിയാനയിലേക്ക് മാറ്റണമെന്നാണ് യുവതിയുടെ ആവശ്യം. യുവതിക്കായി കേസിന്റെ കാര്യങ്ങൾ നോക്കുന്ന അമ്മയ്ക്കുള്ള ബുദ്ധിമുട്ടും ഉന്നയിച്ചു. ഇതുവരെ കേസിൽ പങ്കെടുക്കാനായിട്ടില്ലെന്നും അറിയിച്ചതോടെ കേസ് ലുധിയാനയിലേക്ക് മാറ്റാൻ കോടതി അനുമതി നൽകുകയായിരുന്നു.

Tags

Share this story