ബിജെപിയെ ഇൻസ്റ്റാഗ്രാമിൽ പിന്നിലാക്കിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ പൂട്ടിച്ച് എക്സ്
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ (Satire) കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
"പ്രതീക്ഷിച്ചതുപോലെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു" എന്ന് അദ്ദേഹം കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഭരണകക്ഷിയായ ബിജെപിയെപ്പോലും പിന്നിലാക്കി മണിക്കൂറുകൾക്കകമാണ് എക്സിന്റെ ഈ നടപടി.
എന്താണ് കോക്രോച്ച് ജനതാ പാർട്ടി?
രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ 'കൂറകളോടും' (Cockroaches) പരാന്നഭോജികളോടും ഉപമിച്ചുകൊണ്ടുള്ള സുപ്രീംകോടതി ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഈ ഡിജിറ്റൽ കൂട്ടായ്മ രൂപംകൊള്ളുന്നത്. 'തൊഴിലില്ലാത്തവരുടെയും മടിയന്മാരുടെയും ശബ്ദം' എന്ന ടാഗ്‌ലൈനോടെ മെയ് 16-നാണ് അഭിജീത് ദിപ്കെ ഇതിന് തുടക്കമിട്ടത്.
തുടങ്ങി ദിവസങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിൽ അംഗങ്ങളായത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു കോടിയിലധികം (10 Million) ഫോളോവേഴ്സുമായി ഈ ആക്ഷേപഹാസ്യ പേജ് വലിയ ചർച്ചയായിരുന്നു. തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദിയായി ഇത് മാറിയിരുന്നു.
അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്‌ഫോം ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് ഇന്ത്യയിൽ അദൃശ്യമാക്കിയതെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ യുവാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
