ചെന്നൈയിൽ മൃഗശാലയിൽ നിന്ന് സിംഹത്തെ കാണാതായിട്ട് നാല് ദിവസം; പരിഭ്രാന്തി, തെരച്ചിൽ തുടരുന്നു

lion

ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാതായതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ പരിഭ്രാന്തി. മൃഗശാലയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകളും തെർമൽ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനായി നാല് ദിവസങ്ങളായി തെരച്ചിൽ നടത്തുകയാണ്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആറ് കിലോമീറ്റർ ദൂരെയുള്ള അരിജ്ഞർ അണ്ണാ മൃഗശാലയിലാണ് ദിവസങ്ങളായി കാണാതായ സിംഹത്തിന് വേണ്ടി തെരച്ചിൽ പുരോഗമിക്കുന്നത്. ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് മൂന്ന വർഷങ്ങൾക്ക് മുൻപ് വണ്ടല്ലൂരിലേക്ക് എത്തിച്ച ഷേരു എന്ന സിംഹത്തെ വ്യാഴാഴ്ച്ചയായിരുന്നു ആദ്യമായി തുറന്നുവിട്ടത്. 

രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോഴേക്കും സിംഹം കൂട്ടിലെത്തും എന്നായിരുന്നു മൃഗശാല അധികൃതരുടെ കണക്ക് കൂട്ടൽ. എന്നാൽ ഇതുവരെ സിംഹം തിരികെ കൂട്ടിലേക്ക് തിരികെ വന്നില്ല. പുതിയ സ്ഥലമായതിനാൽ പരിചയക്കുറവ് മൂലമാണ് ഷേരു തിരികെ വരാത്തത് എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്ത് മൃഗങ്ങൾ ഒളിച്ചാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അധികൃതർ വ്യക്തമാക്കി.

Tags

Share this story