ഇഡിക്ക് വൻ തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ 2ന് കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ജാമ്യം നൽകണമെന്നായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വോട്ടെടുപ്പ് വരെ ജാമ്യം മതിയെന്ന് കോടതി നിരീക്ഷിച്ചു
ഇഡിക്ക് വൻ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ നീക്കം. സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയക്കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസ്സമില്ലെന്നും കെജ്രിവാൾ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അഭിഭാഷകർ പ്രതികരിച്ചു. കേസിനെ കുറിച്ച് കെജ്രിവാൾ സംസാരിക്കരുതെന്ന ഇഡിയുടെ ആവശ്യവും സുപ്രിം കോടതി തള്ളി. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി നടപടി.