ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; 'കോക്രോച്ച് ജനതാ പാർട്ടി'ക്കൊപ്പം സോനം വാങ്ചുക്കും അണിനിരന്നു
ന്യൂഡൽഹി: വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വൻ യുവജന പ്രതിഷേധം. ഓൺലൈൻ കൂട്ടായ്മയായി തുടങ്ങി പിന്നീട് രാഷ്ട്രീയ മുന്നേറ്റമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് നേരിട്ടുള്ള പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ടത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കും ജന്തർ മന്തറിലെ ഈ പ്രതിഷേധത്തിൽ യുവാക്കൾക്കൊപ്പം പങ്കുചേർന്നു.
Cockroach Party Zindabad!
— Cockroach is Back (@Cockroachisback) June 6, 2026
Thousands of protesters begin arriving at Jantar Mantar to demand the resignation of Dharmendra Pradhan.
Are you at Jantar Mantar?
Tag us in your pictures and videos with #cjpprotest pic.twitter.com/nzoSUQYJeB
പൂർണ്ണമായും സമാധാനപരമായ രീതിയിലാണ് പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്നേഹത്തോടെയും സമാധാനത്തോടെയും ഈ മുന്നേറ്റത്തെ നയിക്കണമെന്നും, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദിസൂചകമായി പൂക്കൾ നൽകണമെന്നും അഭിജീത് ദിപ്കെ ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ഒപ്പം ഒരു പുസ്തകവും ദേശീയ പതാകയും കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, അതിർത്തികൾ, മറ്റ് സുപ്രധാന മേഖലകൾ എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
