മൊബൈൽ ഗെയിം പാസ് വേർഡ് നൽകിയില്ല; 18കാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി

ഓൺലൈൻ മൊബൈൽ ഗെയിമിന്റെ പാസ് വേർഡ് ഷെയർ ചെയ്യാത്തതിന്റെ പേരിൽ 18 കാരനെ 4 സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക ശേഷം മൃതദേഹം കത്തിച്ച് കാട്ടിൽ തള്ളുകയായിരുന്നു. പ്രതികളെ പൊലീസ് പിടികൂടി.

പത്താം ക്ലാസ് വിദ്യാർഥി പപ്പായി ദാസ് (18) ആണ് മരിച്ചത്. ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ ദാസിനെ കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ജനുവരി 15ന് കാട്ടിൽ നിന്ന് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തി. ഫറാക്കയിലെ ഫീഡർ കനാലിൽ നിശീന്ദ്ര ഘട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാൾ ദാസാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ദാസും നാല് സുഹൃത്തുക്കളും ഫറാക്ക ബാരേജിന്റെ ഒരു ക്വാർട്ടേഴ്‌സിൽ ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നു. ജനുവരി എട്ടിനും ഇവർ ഓൺലൈൻ ഗെയിം കളിച്ചിരുന്നു. എന്നാൽ പപ്പായി ദാസ് തന്റെ ഓൺലൈൻ മൊബൈൽ ഗെയിമിന്റെ പാസ്വേഡ് പങ്കിടാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Share this story