മോദിയും പ്രധാനും ചേർന്ന് ഇന്ത്യയെ കൊള്ളയടിക്കുന്നു: രേവന്ത് റെഡ്ഡി
ഹൈദരാബാദ്: നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനു കൂട്ടുകൂടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ചോദ്യപേപ്പറുകൾ കോടികൾക്ക് വിറ്റഴിക്കുകയാണെന്നും വിദ്യാർത്ഥികളുടെ ഭാവി വച്ചാണ് ഭരണാധികാരികൾ കളിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇതിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിലും, നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിലും പ്രതിഷേധിച്ച് കോടങ്കലിൽ സംഘടിപ്പിച്ച വൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റദ്ദാക്കപ്പെട്ട തെലങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാ ക്രമക്കേടുകളിൽ ആരോപണവിധേയമായ സ്ഥാപനങ്ങൾക്ക് കേന്ദ്ര പരീക്ഷകളുടെ ചുമതല നൽകിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നതുവരെ കോൺഗ്രസിന്റെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
