മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നുവെന്ന് സോണിയ ഗാന്ധി

മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണെന്ന് സോണിയ ഗാന്ധി. പാർലമെന്റിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയും പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല. തികച്ചും ന്യായമായ ആവശ്യങ്ങളുന്നയിച്ചതിനാണ് 141 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതെന്നും സോണിയ ഗാന്ധി പറഞ്ഞു

ഡിസംബർ 13ന് ലോക്‌സഭയിൽ അതിക്രമം നടന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രിയോട് പ്രസ്താവന നടത്താനാണ് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ മോദി ഭരണകൂടം കൈകാര്യം ചെയ്ത രീതി വിവരിക്കാനാകില്ല. അതി ഗുരുതരമായ സംഭവമായിട്ടും രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിക്ക് നാല് ദിവസം വേണ്ടി വന്നു. രാജ്യത്തോടും ജനതയോടുമുള്ള മോദിയുടെ അവഗണനയുടെ ഉദാഹരണമാണിതെന്നും സോണിയ പറഞ്ഞു

നെഹ്‌റുവിനെ പോലെയുള്ളവരെ അപകീർത്തിപ്പെടുത്താൻ വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണവർ. ജമ്മു കാശ്മീരിനെ കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പൂർണ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുകയും എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന് സോണിയ ഗാന്ധി പറഞ്ഞു


 

Share this story