ലക്ഷദ്വീപിൽ മോദിയുടെ 'സ്നോർകെലിങ്
ലക്ഷദ്വീപ് സന്ദർശനത്തിൽ കടലിനടിയിലൂടെ നീന്തുകയും പവിഴപ്പുറ്റുകളുടെ ഭംഗി ആസ്വദിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വീപ് സമൂഹത്തിന്റെ ടൂറിസം സാധ്യതകളിലേക്കുള്ള കാഴ്ചയായി സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ച പ്രധാനമന്ത്രി സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളിലാണു പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മോദി ഒരു രാത്രി ദ്വീപിൽ ചെലവഴിച്ചിരുന്നു. ലക്ഷദ്വീപിൽ രാത്രി തങ്ങിയ ആദ്യ പ്രധാനമന്ത്രിയും മോദിയാണ്.
"ഞാൻ അവിടെ തങ്ങിയപ്പോൾ സ്നോർകെല്ലിങ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവം ആയിരുന്നു അത്. ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികതയുള്ളതാണ്. 140 കോടി ജനങ്ങൾക്കുവേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കുന്നതെങ്ങനെയെന്ന് ഞാൻ ചിന്തിച്ചു''- സ്നോർകെലിങ് നടത്തുന്നതിന്റെയും കടൽ തീരത്ത് ഇരിക്കുന്നതിന്റെയും ഉൾപ്പെടെ ചിത്രങ്ങൾ പങ്കുവച്ച് മോദി കുറിച്ചു.
ലക്ഷദ്വീപിലെ അഗത്തി, ബംഗാരം, കവറത്തി ദ്വീപ് നിവാസികളുമായി സംസാരിച്ചെന്നും അവരുടെ ആതിഥ്യത്തിന് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.