പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കർ നിക്കം

പാർലമെൻ്റ്

ന്യൂഡൽഹി : പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 13-ന് അവസാനിക്കാനിരിക്കെ സുപ്രധാന നിയമനിർമ്മാണങ്ങൾ നടപ്പിലാക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. സഭയിൽ ഉയർന്ന വിവിധ രാഷ്ട്രീയ വിഷയങ്ങളിലെ പ്രതിഷേധവും ബഹളവും കാരണം പ്രധാനപ്പെട്ട പല ബില്ലുകളും ചർച്ചകൾ പൂർത്തിയാക്കാനാകാതെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തിങ്കളാഴ്ച സഭാ നടപടികൾ പുനരാരംഭിക്കുമ്പോൾ നാല് പ്രമുഖ ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള കർശന നിയമഭേദഗതി, ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ തുടങ്ങിയ ചില നിയമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് പാസാക്കിയിരുന്നു. അടുത്ത ഘട്ടമായി എഫ്.സി.ആർ.എ (FCRA) ഭേദഗതിയും സാമ്പത്തിക പരിഷ്കരണ ബില്ലുകളും ആണ് പ്രധാനമായും പാസാക്കാൻ ഉള്ളത്. ചോദ്യപേപ്പർ ചോർച്ച, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടികൾ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നടത്തുന്ന കടുത്ത നിലപാടുകളാണ് സഭാ നടപടികൾ തടസ്സപ്പെടാൻ പ്രധാന കാരണം. ജനകീയ വിഷയങ്ങളിൽ വിശദമായ ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് എന്നാണ് ഇൻഡി സഖ്യത്തിന്റെ ആരോപണം.

മണ്ഡലപുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16 മുതൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ആലോചിക്കുന്നതിനിടയിലാണ് നിലവിലെ മൺസൂൺ സമ്മേളനം സമാപനത്തിലേക്ക് നീങ്ങുന്നത്. ബാക്കിയുള്ള നാല് ദിവസത്തിനുള്ളിൽ പ്രതിപക്ഷ പ്രതിഷേധം മറികടന്ന് സുപ്രധാന ബില്ലുകൾ സഭയിൽ പാസാക്കിയെടുക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.

Tags

Share this story