അമൃത്സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചണ്ഡിഗഢ്: പഞ്ചാബിലെ അമൃത്സറിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്ററെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അമൃത്സറിലെ ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ച രാത്രി ഏറ്റുമുട്ടൽ ഉണ്ടായത്.
അമൃത്സറിലെ മുലേചക് ഗ്രാമസ്വദേശി ദീപക് സിങ്ങാണ് കൊല്ലപ്പെട്ടത്. എഎസ്ഐ ഹർജിത് സിങ്ങിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളിലൊരാളാണ് ദീപക് സിങ്. രാത്രി 9.45ഓടെ പൊലീസ് ചെക്ക്പോസ്റ്റിൽ സ്കൂട്ടറിൽ എത്തിയ പ്രതികളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു.
എന്നാൽ ഇവരിലൊരാൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് അടുത്ത ചെക്ക്പോസ്റ്റിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് അടുത്ത ചെക്ക്പോസ്റ്റിൽ വച്ച് ഇവർ പൊലീസിന് നേരെ വീണ്ടും വെടിയുതിർത്തപ്പോൾ പൊലീസ് തിരിച്ച് നടത്തിയ വെടിവയ്പ്പിലാണ് ദീപക് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ ദീപക് സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പൊലീസ് അറിയിച്ചു.
വെടിവയ്പ്പിനിടെ രണ്ടാമത്തെ പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കൊല്ലപ്പെട്ട ദീപക് സിങ്ങിൽ നിന്ന് ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, എട്ട് വെടിയുണ്ടകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
