പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരെ കോഴ ആരോപണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു
Updated: Aug 22, 2026, 12:49 IST
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഭാര്യ ഡോ. ഗുർപ്രീത് കൗർ ഒരു ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ 5 കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഇടപെടുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് രണ്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് (Action Taken Report) നൽകാൻ പഞ്ചാബ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷൻ ഉത്തരവിട്ടു.
മുൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജിത് സിംഗ് ഉന്നയിച്ച ആരോപണങ്ങൾ അടങ്ങിയ പരാതിയിലാണ് കമ്മീഷൻ അംഗം പ്രിയങ്ക് കനൂങ്കോ അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക നടപടി. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വുമൺ സേഫ്റ്റി ഡിവിഷനും കൈമാറിയിട്ടുണ്ട്. സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.
