ലൈംഗികാതിക്രമക്കേസ് പ്രതിയായ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ തോറ്റു
കർണാടകയിൽ ലൈംഗികാതിക്രമ കേസ് പ്രതിയായ പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടു. ഹാസൻ മണ്ഡലത്തിലാണ് പ്രജ്വൽ തോൽവിയേറ്റ് വാങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് പട്ടേലാണ് ഇവിടെ വിജയിച്ചത്. 2019ലാണ് പ്രജ്വൽ രേവണ്ണ ആദ്യമായി ലോക്‌സഭയിലേക്ക് എത്തിയത്.
പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും വിവാദങ്ങളും കത്തിനിന്ന സമയത്താണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്നത്. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നായിരുന്നു പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയായിരുന്നു സംഭവം വിവാദമായത്.
വോട്ടെടുപ്പിന് പിന്നാലെ പ്രജ്വൽ ജർമ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. കർണാടകയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന പ്രചാരണായുധമായി വിഷയം മാറി. ദേവഗൗഡയുടെ പകരക്കാരനായി 2019ലാണ് പൗത്രനായ പ്രജ്ജ്വൽ രേവണ്ണ ഇവിടെ സ്ഥാനാർത്ഥിയായത്.