കേസുകളുടെ ക്രീസില്‍ ആദ്യമല്ല: വിനോദ് കാംബ്ലിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

മുംബൈ: മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചുവെന്ന പരാതിയിൽ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുക്കിങ് പാനിന്‍റെ ഹാന്‍ഡില്‍ തനിക്കു നേരെ എറിഞ്ഞെന്നും, ബാറ്റ് ഉപയോഗിച്ചു മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നുമാണു കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയയുടെ പരാതി. ആക്രമണത്തില്‍ നിന്നും രക്ഷപെട്ട് മകനുമൊത്ത് ആശുപത്രിയില്‍ പോവുകയായിരുന്നെന്നും ആന്‍ഡ്രിയ പരാതിയില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രിയാണു കേസിന് ആസ്പദമായ സംഭവം.
ആന്‍ഡ്രിയയുടെ പരാതി അനുസരിച്ചു ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാന്ദ്രയിലെ വീട്ടില്‍ നേരിട്ടെത്തി ഇതു സംബന്ധിച്ച നോട്ടീസും കാംബ്ലിക്ക് കൈമാറിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാനാണു നിര്‍ദ്ദേശം. ഐപിസി 324, 504 വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല കാംബ്ലി കേസില്‍ അകപ്പെടുന്നത്. 2022-ല്‍ മദ്യപിച്ചു വാഹനമോടിച്ചതിനു കാംബ്ലി പൊലീസിന്‍റെ പിടിയിലായിരുന്നു. വീട്ടിലെ വേലക്കാരിയെ മര്‍ദ്ദിച്ചതിന് കാംബ്ലിക്കും ഭാര്യക്കുമെതിരെ കേസുണ്ടായിരുന്നു.