ഇനി വിജയ് സർക്കാർ; തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദളപതി
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി നടനും ടിവികെ നേതാവുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെയും വിജയുടെ കുടുംബത്തെയും അനുയായികളെയും സാക്ഷിയാക്കിയാണ് വിജയ് സത്യപ്രതിജ്ഞ ചൊല്ലിയത്.
എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും പരമ്പരാഗത ആധിപത്യം തകർത്ത് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്ന ആദ്യത്തെ ദ്രാവിഡേതര പാർട്ടിയാണിത്. 'ബസി' എൻ ആനന്ദ്, ആധവ് അർജുന, കെഎ സെങ്കോട്ടയ്യൻ, എസ് കീർത്തന, കെജി അരുൺരാജ്, പി വെങ്കിട്ടരമണൻ, സിടിആർ നിർമ്മൽ കുമാർ, എ രാജ്മോഹൻ, കെടി പ്രഭു എന്നിവർ ഉൾപ്പെടുന്നതാണ് പുതിയ വിജയ് മന്ത്രിസഭ.
മെയ് 13-നോ അതിനുമുമ്പോ വിശ്വാസവോട്ടെടുപ്പിലൂടെ വിജയ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് വൈകുന്നേരം 3:45 ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ജ്യോതിഷി രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിനായി വിജയ് തന്റെ വീട്ടിൽ നിന്ന് നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ, പുറത്ത് നിൽക്കുന്ന ആരാധകരെ കൂപ്പുകൈകളോടെ അദ്ദേഹം അഭിവാദ്യം ചെയ്തു. വിജയുടെ മാതാപിതാക്കളും അടുത്ത സുഹൃത്ത് തൃഷ കൃഷ്ണനും സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്
Tamil Nadu: Actor Trisha Krishnan at the Jawaharlal Nehru Stadium in Chennai, where TVK Chief C Joseph Vijay will take oath as the Chief Minister of Tamil Nadu, shortly. pic.twitter.com/VmvDUqIjIq
— ANI (@ANI) May 10, 2026
59 വർഷങ്ങൾക്ക് ശേഷം തമിഴ്‌നാടിന്റെ ആദ്യത്തെ ദ്രാവിഡ വംശജനല്ലാത്ത മുഖ്യമന്ത്രിയായി വിജയ് മാറി. അതേസമയം, മന്ത്രിസഭയുടെ വലുപ്പത്തിലും ഘടനയിലും അനിശ്ചിതത്വം തുടർന്നു. അദ്ദേഹത്തോടൊപ്പം എത്ര മന്ത്രിമാരെ ഉൾപ്പെടുത്തുമെന്ന് ഇതുവരെ വ്യക്തതയില്ല.
