അവിഹിതബന്ധത്തിനു തടസം; ടോയ്‌ലെറ്റ് ക്ലീനര്‍ കുത്തിവച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ
നിസാമാബാദ്: അവിഹിതബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും കൂട്ടാളിയും അറസ്റ്റില്‍. വീടിന്‍റെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഗുരുതരമായി പരുക്കേറ്റ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ ഐവി ലൈനിലൂടെ ടോയ്‌ലെറ്റ് ക്ലീനര്‍ കുത്തിവച്ചാണ് കൊന്നത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം.
സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ സന്ധ്യ (32), കാമുകന്‍ അനില്‍ (35), ഇവരുടെ സുഹൃത്ത് വെങ്കട്ട് സായി എന്നിവരാണ് പിടിയിലായത്. സന്ധ്യയുടെ ഭര്‍ത്താവായ പ്രശാന്ത് (35) ആണ് മരിച്ചത്. മകന്‍റെ മരണത്തില്‍ സംശയം തോന്നിയ പ്രശാന്തിന്റെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. അനിലുമായുള്ള സന്ധ്യയുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ പ്രശാന്ത് ഇതൊഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സന്ധ്യ കൂട്ടാക്കാതിരുന്നതോടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതോടെ അനിലിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം വീട്ടില്‍ വച്ച് പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച ശേഷം ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് മരിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പ്രശാന്തിന്റെ കൈയ്യില്‍ ഘടിപ്പിച്ചിരുന്ന ഐവി ലൈനിലൂടെ സന്ധ്യ ടോയ്‌ലെറ്റ് ക്ലീനര്‍ കുത്തിവെയ്ക്കുകയായിരുന്നു. ഇതിലെ വിഷാംശം രക്തത്തില്‍ കലര്‍ന്നതോടെ അനില്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
