ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദ് സമിതി റിപ്പോർട്ട് സമർപ്പിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് സമിതി റിപ്പോർട്ട് നൽകിയത്. സുതാര്യത ഉറപ്പ് വരുത്താനും വികസനത്തിനും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ സാധിക്കുമെന്നും 2029ൽ ഇത് പ്രാവർത്തികമാകുമെന്നും രാംനാഥ് കോവിന്ദ് സമിതി ശുപാർശ ചെയ്തു

എട്ട് വാല്യങ്ങളുള്ള റിപ്പോർട്ടിൽ 18,626 പേജുകളുണ്ട്. ലോക്‌സഭ, നിയമസഭ, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിനുള്ള ശുപാർശകളാണ് സമിതി പരിശോധിച്ചത്. തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പൊതുവായ ഇലക്ടറൽ റോളും വോട്ടർ ഐഡിയും നൽകണമെന്ന് സമിതി ശുപാർശ ചെയ്തു

ആദ്യഘട്ടത്തിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തും. രണ്ടാം ഘട്ടത്തിൽ 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്താം. 2024ലെ തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന ലോക്‌സഭയുടെ കാലാവധി കഴിയുമ്പോൾ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനാണ് സമിതിയുടെ ശുപാർശ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻകെ സിംഗ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ
 

Share this story