ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സ്പീക്കറുടെ നടപടികളിൽ പ്രതിഷേധിച്ച് 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗിനാണ് കൈമാറിയത്.
കെസി വേണുഗോപാൽ, കെ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് നോട്ടീസ് സമർപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സഭാ നടപടികളിൽ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദം നൽകുന്നില്ലെന്നും നോട്ടീസിൽ ആരോപിക്കുന്നു
ഇത് ജനാധിപത്യപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി. നന്ദിപ്രമേയ ചർച്ചക്കിടെ രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നതും എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതുമാണ് അവിശ്വാസപ്രമേയത്തിന് കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
