തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'എസ്.ഐ.ആർ' നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് പ്രതിപക്ഷ കക്ഷികളുടെ കത്ത്; എ.എ.പിയും ഡി.എം.കെയും ഒപ്പുവെച്ചു

ഇന്ത്യ സഖ്യം

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) നടപടികളിൽ വ്യാപക ക്രമക്കേടും പക്ഷപാതവും ആരോപിച്ച് ഇൻഡ്യ (INDIA) മുന്നണി നേതാക്കൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് സംയുക്ത കത്തയച്ചു. ഇൻഡ്യ മുന്നണിയിലെ പ്രമുഖ കക്ഷികൾക്ക് പുറമെ, സഖ്യവുമായി താൽക്കാലികമായി അകലം പാലിച്ചിരുന്ന ആം ആദ്മി പാർട്ടിയും (AAP), ഡി.എം.കെയും (DMK) ഈ സംയുക്ത ഹർജിയിൽ ഒപ്പുവെച്ചു എന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.

​ആകെ 23 രാഷ്ട്രീയ പാർട്ടികളും പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും സ്വതന്ത്ര രാജ്യസഭാ എം.പിയുമായ കപിൽ സിബലും ചേർന്നാണ് ചീഫ് ജസ്റ്റിസിന് കത്തുനൽകിയത്. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ എസ്.ഐ.ആർ (SIR) നടപടികൾ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനും വോട്ട് അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

​ജൂൺ 8-ന് ഡൽഹിയിൽ ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും, മറ്റ് വഴികളില്ലാത്തതിനാലാണ് പ്രതിപക്ഷം നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഐക്യത്തോടെയും പ്രതിരോധത്തോടെയുമാണ് പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story