യുപിയിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടിപ്രവർത്തകരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടെണ്ണലിൽ പങ്കെടുക്കുന്നതിൽ നിന്ന് ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് പ്രവർത്തകരെ തടഞ്ഞുനിർത്തുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയ പ്രവർത്തകരെ ഉടൻ വിട്ടയയ്ക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു. സുപ്രീം കോടതി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഉത്തർപ്രദേശിലെ പൊലീസ് മേധാവി എന്നിവരെ ടാഗ് ചെയ്താണ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പോസ്റ്റ്. 

ഉത്തർപ്രദേശിൽ മിർസാപൂർ, അലിഖഢ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവർക്ക് വോട്ടെണ്ണലിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.

Share this story