വ്യാജരേഖ ചമച്ച് കർണാടകയിൽ കഴിഞ്ഞിരുന്ന പാകിസ്താൻ പൗരന്മാർ പിടിയിൽ; വോട്ടർ ഐഡിയും റേഷൻകാർഡും കണ്ടെടുത്തു
കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ വോട്ടർ ഐഡി കാർഡും റേഷൻ കാർഡും വ്യാജമായി കൈവശം വെച്ച രണ്ട് പാകിസ്താൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താൻ പൗരത്വം മറച്ചുവെച്ച് ഇന്ത്യൻ രേഖകൾ സമ്പാദിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. പാകിസ്താൻ സ്വദേശികളായ ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. യുഎഇയിൽ ജോലി ചെയ്തിരുന്ന ബാഗേപ്പള്ളി സ്വദേശി മുഹമ്മദ് അയൂബ് ഖാൻ അവിടെ വെച്ച് ഫറാ നാസിനെ വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ നാല് മക്കളിൽ മൂത്ത മകനായ ഫർദീൻ ജനിച്ചത് പാകിസ്താനിലാണ്. നിലവിൽ ഇവർ ബാഗേപ്പള്ളിയിലെ ദസയ്യഗാരിപ്പള്ളി ഗ്രാമത്തിലാണ് താമസിക്കുന്നത്.
ബാഗേപ്പള്ളി തഹസിൽദാർ മനീഷ എൻ. പത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പാകിസ്താൻ പൗരത്വം മറച്ചുവെച്ച് ഇവർ റേഷൻ കാർഡും വോട്ടർ ഐഡിയും നേടിയതായി പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ ഈ രേഖകൾ റദ്ദാക്കുകയും ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത, ഫോറിനേഴ്‌സ് ആക്ട്, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ തഹസിൽദാർമാർ വഴി പെർമനന്റ് റെസിഡൻസ് സർട്ടിഫിക്കറ്റുകൾ (പിആർസി) നൽകാനുള്ള നീക്കത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റ്. ഇത്തരം നീക്കങ്ങൾ പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ഔദ്യോഗിക രേഖകൾ ലഭിക്കാൻ കാരണമാകുമെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബിജെപി ആരോപിക്കുന്നു. ഈ വിവാദങ്ങൾക്കിടെയാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തിപകരുന്ന വിധത്തിലുള്ള വിവരങ്ങൾ പുറത്തുവന്നത്.
എന്നാൽ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ പിആർസി അനുവദിക്കൂ എന്നും, ഇത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നിരീക്ഷിക്കാനും സർക്കാരിനെ സഹായിക്കുമെന്നുമാണ് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുടെ വിശദീകരണം. പിആർസി എന്നത് താമസരേഖ മാത്രമാണെന്നും പൗരത്വവുമായി ഇതിന് ബന്ധമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. അതേസമയം പാകിസ്താൻ പൗരർക്ക് ഇന്ത്യൻ വോട്ടർ ഐഡി കാർഡും റേഷൻകാർഡും ലഭിക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരോ ഇടനിലക്കാരോ ഈ രേഖകൾ നൽകുന്നതിൽ സഹായിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്.
