പാൻ മസാല പരസ്യം: ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്
മുംബൈ: പാന്‍ മസാലയെ പ്രോത്സാഹിപ്പിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്ക് മഹാരാഷ്ട്ര ഫുഡ് ആന്‍ന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA)നോട്ടീസ്. 'വിമല്‍ ഏലാഞ്ചി'യുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. വിമല്‍ പാന്‍ മസാലയ്ക്ക് പരോക്ഷമായി പരസ്യം നല്‍കിയെന്നാണ് ആക്ഷേപം. മഹാരാഷ്ട്രയില്‍ പാന്‍ മസാലയുടെ ഉത്പാദനത്തിനും വിതരണത്തിനുമടക്കം നിരോധനമുണ്ട്. പരസ്യത്തില്‍ ഓരോരുത്തരുടെയും പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നാണ് മൂന്ന് താരങ്ങള്‍ക്കും നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വിമല്‍ പാന്‍ മസാല ബ്രാന്‍ഡുമായി ചേര്‍ന്നാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഇത് പാന്‍മസാലയുടെ നേരിട്ടല്ലാതെയുള്ള പ്രചരണത്തിന് കാരണമാകുമെന്നാണ് എഫ്ഡിഎ പറയുന്നത്. പരസ്യം സൂക്ഷ്മമായി പരിശോധിച്ചതിനെ തുടര്‍ന്ന്, പ്രഥമ ദൃഷ്ട്യാ തന്നെ ഇത് വിമല്‍ ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. ഇവര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് പാന്‍ മസാലയാണ്. പാന്‍ മസാലയുടെ നിര്‍മാണം, ശേഖരണം, വിതരണം എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അദ്യമായാണ് പരോക്ഷമായ രീതിയില്‍ ഒരു ബ്രാന്‍ഡിന്റെ പരസ്യം ഇത്തരത്തില്‍ നടന്നതായി ശ്രദ്ധയില്‍പ്പെടുന്നതെന്നും എഫ്ഡിഎ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ പരസ്യത്തിന്റെ അവതരണം, സംഭാഷണം, ഉത്പന്നത്തിന്റെ പേര്, വിപണി പശ്ചാത്തലം എന്നിവ നിരോധിത ഉത്പാദനത്തിന്റെ പ്രചരണമാണോ നടത്തുന്നതെന്ന ഗൗരവതരമായ ചോദ്യമാണ് ഉയര്‍ത്തുന്നതെന്നും അധികൃതര്‍ പറയുന്നു.
2012 മുതല്‍ പുകയില അടങ്ങിയ ഗുഡ്കയും പാന്‍മസാലയും മഹാരാഷ്ട്ര നിരോധിച്ചിട്ടുണ്ട്. കമ്മീഷണര്‍ തൂക്കാറാം മുണ്ഡേയുടെ നേതൃത്വത്തിലാണ് നിലവില്‍ എഫ്ഡിഎ ഇത്തരം ഉത്പന്നങ്ങളുടെ വില്‍പനയ്ക്കും പ്രചരണത്തിനും എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത്.
