2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: പെട്രോൾ പമ്പുകളെ ഒഴിവാക്കി തരണമെന്ന് ആവശ്യം
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ഫീസിൽ നിന്ന് പെട്രോൾ പമ്പുകളെ ഒഴിവാക്കി തരണമെന്ന് പെട്രോളിയം ഡീലർമാരുടെ അസോസിയേഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു.
എണ്ണ വ്യാപാര കമ്പനികൾ പമ്പുകളുടെ വിഹിതം നിശ്ചയിക്കുന്നത് ഇടപാട് മൂല്യത്തിൻ്റെ ശതമാനമായിട്ടല്ല മറിച്ച് ലിറ്റർ അടിസ്ഥാനത്തിൽ ആണെന്ന് ഡീലർമാർ കത്തിൽ വ്യക്തമാക്കി. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എന്നും കത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. 2017 മുതൽ കമ്മിഷനിൽ വർധനവ് ഉണ്ടായിട്ടില്ല എന്നും ചൂണ്ടിക്കാണിക്കുന്നു. നീക്കം ഡീലർമാരുടെ വരുമാനം കുറയ്ക്കും എന്ന് വ്യക്തമാക്കിയാണ് ആവശ്യം ഉന്നയിച്ചത്.
അതേസമയം, വ്യാപാരികളിൽ നിന്ന് യുപിഐ ഇടപാടുകളിലെ ഫീസ് വർധനവിനെതിരെ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ജനങ്ങളെ പിഴിഞ്ഞ് മോദി ടാക്സ് ഈടാക്കുകയാണെന്നാണ് വിമർശനം.
കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ് മോദി ഡൊണാൾഡ് ട്രംപിന് പ്രീണിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ആരോപിച്ചു. NOTA എന്ന പദത്തിന് മോദി ഓൺഗോയിംഗ് ട്രമ്പ് അപ്പീസ്മെൻ്റ് എന്ന പുതിയ അർഥം നൽകിയെന്ന് AICC ജനറൽ സെക്രട്ടറി ജയറാം രമേഷ് വിമർശിച്ചു. VISA മാസ്റ്റർകാർഡ് കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാണ് നീക്കമെന്ന് ആരോപണമുണ്ട്. അടുത്തമാസം 15 മുതൽ കേന്ദ്രം മറ്റൊരു കൊള്ള തുടങ്ങാൻ പോവുകയാണെന്നും കോൺഗ്രസിന്റെ വിമർശനം. അതേസമയം UPI മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയും ആണ് ലക്ഷ്യം എന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വിശദീകരിച്ചു. ഉപഭോക്താക്കളിൽ നിന്ന് ഒരു രൂപപോലും ഫീസ് ഇനത്തിൽ ഈടാക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. വ്യാപാരികൾ ഫീസ് ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
