പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം: ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

പിണറായി വിജയൻ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹി കേരള ഹൗസിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്തു. ശ്രീകുമാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.

​ശനിയാഴ്ച ഉച്ചയ്ക്ക് 2.50-ന് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ അദ്ദേഹം കൃത്യസമയത്ത് എത്തിയെങ്കിലും വിമാനക്കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തുന്നതിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഏകോപനമില്ലായ്മ സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

​യാത്ര സംബന്ധിച്ച് വിമാനക്കമ്പനിക്ക് ഇമെയിൽ അയച്ചിരുന്നെങ്കിലും അത് അവർ കൈപ്പറ്റിയെന്ന് ഉറപ്പുവരുത്തുന്നതിൽ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടു. തുടർന്ന് ബോർഡിങ് സമയം കഴിഞ്ഞാണ് വിവരം അറിഞ്ഞത്. ഇതേത്തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്ന പിണറായി വിജയൻ പിന്നീട് രാത്രി 7.15-നുള്ള വിമാനത്തിലാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. വീഴ്ച വരുത്തിയ മറ്റ് രണ്ട് ജീവനക്കാർക്കെതിരെയും വകുപ്പുതല നടപടികൾക്ക് സാധ്യതയുണ്ട്.

Tags

Share this story